Friday, September 7, 2012

റമദാനില്‍ പെരുന്നാള്‍ ആഘോഷിച്ചവര്‍ ലോകത്ത്‌ ഒറ്റപ്പെട്ടതെന്തുകൊണ്ട്‌? SHABAB 07-SEPT-2012- NV ZAKARIYYA



http://shababweekly.net/articles/1586-2012-09-07-07-51-06
- കുറിപ്പുകള്‍ -
എന്‍ വി സക്കരിയ്യ അരീക്കോട്‌

കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തനം നടത്തുന്ന ഒരു മുസ്‌ലിം സംഘടനയുണ്ട്‌. ജനാബ്‌ അലിമണിക്‌ഫാന്‍ നേതൃത്വം നല്‍കുന്ന ഹിജ്‌റ ഹിലാല്‍ കമ്മറ്റി. മുസ്‌ലിംകളുടെ നോമ്പും പെരുന്നാളും ഏകീകരിക്കുകയാണ്‌ സംഘടനയുടെ പ്രഖ്യാപിത അജണ്ട. ഖേദകരമെന്ന്‌ പറയാം, ഏതാനും മുസ്‌ലിംകളുടെ നോമ്പും പെരുന്നാളും `കുള'മാക്കുന്നതില്‍ കവിഞ്ഞ്‌ യാതൊരു സേവനവും സമൂഹത്തിനുവേണ്ടി നിര്‍വ്വഹിക്കന്‍ ഈ വിഭാഗത്തിന്‌ സാധിച്ചിട്ടില്ല. കഴിഞ്ഞ ഈദുല്‍ഫിത്വ്‌ര്‍ തന്നെ ഉദാഹരണം. ലോകത്തെ 196 രാജൃങ്ങളിലെവിടെയും ആഗസ്‌ത്‌ 18 ശനിയാഴ്‌ച പെരുന്നാളില്ല.
170ഓളം കോടി വരുന്ന ലോകമുസ്‌ലിംകളില്‍ ആര്‍ക്കും ശനിയാഴ്‌ച ശവ്വാല്‍ മാസം പിറന്നിട്ടില്ല. അവര്‍ക്കെല്ലാം ശനിയാഴ്‌ച റമദാനായിരുന്നു. എന്നിട്ടും ഇവര്‍ ഒറ്റയ്‌ക്ക്‌ ശനിയാഴ്‌ച പെരുന്നാള്‍ ആഘോഷിച്ചു. അങ്ങിങ്ങായി ചില ഹാളുകളില്‍ ഒത്തുചേര്‍ന്ന്‌ തക്‌ബീര്‍ ചൊല്ലി രണ്ട്‌ റക്‌അത്ത്‌ നമസ്‌കരിച്ചു ഖുത്വ്‌ബ നടത്തി പിരിഞ്ഞു. പെരുന്നാളാണത്രെ ഇത്‌! ലോകാടിസ്ഥാനത്തില്‍ പെരുന്നാള്‍ ഏകീകരിക്കുന്നതിന്‌ വേണ്ടി സംഘടനയുണ്ടാക്കി രംഗത്തു വന്നവരുടെ വിചിത്രമായ നിലപാട്‌ നിമിത്തം അവര്‍ സ്വയം ഒറ്റപ്പെടുകയായിരുന്നു.
ലേകത്ത്‌ എല്ലാവര്‍ക്കും നോമ്പും നമ്മുടെ നാട്ടിലെ ഏതാനും മുസ്‌ലിംകള്‍ക്ക്‌ മാത്രം പെരുന്നാളും!? പരിഹാസ്യവും പരിതാപകരവുമായ ഈ നാണക്കേടിന്റെ കാരണമെന്താണ്‌? ഉത്തരം ലളിതമാണ്‌:
1) അന്ധമായ വാശി
ഹിജ്‌റ മാസനിര്‍ണയത്തില്‍ ലോകത്തുള്ള മുസ്‌ലിംകളില്‍ ആരും സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്‌തിട്ടില്ലാത്തതും അലി മണിക്‌ഫാന്‍ എന്ന വ്യക്തിയുടെ മനസ്സില്‍ രൂപപ്പെട്ടതുമായ നൂതനമായ ഒരു കാഴ്‌ചപ്പാടിനെ അന്ധമായി അനുകരിക്കാന്‍ നമ്മുടെ നാട്ടിലെ ഏതാനും പേര്‍ വാശിയോടെ തീരുമാനിച്ചതിന്റെ പരിണിതി മാത്രമാണീ `റമദാന്‍ പെരുന്നാള്‍.' ഹജജിന്‌ വന്നവര്‍ അറഫയില്‍ സമ്മേളിച്ചതിന്‍െറ തലേദിവസം ആളൊഴിഞ്ഞ അറഫയില്‍ ഒറ്റക്ക്‌ നിന്ന്‌ വാശി തീര്‍ത്ത ചരിത്രവും ഇവര്‍ക്ക്‌ സ്വന്തമാണ്‌. ശരിയായ രീതിയില്‍ ഇബാദത്ത്‌ നിര്‍വ്വഹിക്കുന്നതിന്‌ മറ്റേത്‌ താല്‍പരൃത്തെക്കാളും പ്രാധാനൃം നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ്‌ ഇത്തരം ഭീമമായ തെറ്റുപറ്റുക.
2) തെറ്റിക്കപ്പെടുന്ന തുടക്കം
മാസം ആരംഭിക്കുന്നതിന്‌ അല്ലാഹുവും റസൂലും നിശ്ചയിച്ചു തന്ന സ്റ്റാര്‍ട്ടിംഗ്‌ പോയിന്റും മണിക്‌ഫാന്‍ നൂതനമായുണ്ടാക്കിയ സ്റ്റാര്‍ട്ടിംഗ്‌ പോയിന്റും പ്രകടമായ വ്യത്യാസമുണ്ട്‌. ഒന്ന്‌ ഹിലാലും (crescent) മറ്റേത്‌ അമാവസിയും (new moon). മുസ്‌ലിം ലേകം ഹിലാലിനെയും ഈ വിഭാഗം അമാവസിയെയുമാണ്‌ മാസമാറ്റത്തിന്‌ ആസ്‌പദമാക്കുന്നത്‌. അമാവസി കഴിഞ്ഞ്‌ ഏറെ മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ്‌ ഹിലാല്‍ പ്രത്യക്ഷമാവുക. അതിനാല്‍ മിക്കപ്പോഴും ഒരു ദിവസം നേരത്തെ മാസാരംഭം കുറിക്കാന്‍ നൂതനവാദികള്‍ നിര്‍ബന്ധിതരാണ്‌. സ്വാഭാവികമായും നോമ്പും പെരുന്നാളും ഇവര്‍ക്ക്‌ ഒരു ദിവസം നേരത്തെയായിരിക്കും. ഈ പെരുന്നാള്‍ മാത്രമല്ല ഭാവിയിലും ഇതേപോലെ സമയം തെറ്റിച്ച്‌ നിര്‍വ്വഹിക്കപ്പെടുന്ന നോമ്പും പെരുന്നാളും ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
പവിത്രമാസങ്ങളെ ബോധപൂര്‍വം മാറ്റി നിശ്ചയിക്കുന്ന ജാഹിലീ സമ്പ്രദായത്തെ കുഫ്‌റിന്‍െറ പരിധിയില്‍ പെടുത്തിയ സൂറതു തൗബയിലെ 37-ാം വചനം മറ്റുള്ളവരോട്‌ ഓതുന്നതിന്‌ മുമ്പ്‌ ഇവര്‍ സ്വയം വായിക്കുന്നത്‌ വിഷയത്തിന്‍െറ ഗൗരവം മനസ്സിലാക്കാന്‍ നന്നാകുമെന്ന്‌ തോന്നുന്നു. മാസപ്പിറവി ദര്‍ശിക്കാത്തതിനാല്‍ മുപ്പത്‌ പൂര്‍ത്തിയാക്കി നോമ്പ്‌ ആരംഭിക്കുന്ന പ്രവാചക രീതിയും ന്യൂമൂണ്‍ കണക്കാക്കി ബോധപൂര്‍വം ഒരു ദിവസം നേരത്തെയാക്കുന്നതും ഒരുപോലെയല്ല. അവ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്‌.
3) ചിതലെടുത്ത അടിത്തറ
അന്താരാഷ്‌ട്ര ദിനമാറ്റരേഖ (international dateline) ആഗോള സമയം (universal time) കറുത്തവാവ്‌ അഥവാ അമാവസി (new moon) എന്നീ മൂന്ന്‌ സ്‌തംഭങ്ങളാണ്‌ നൂതനവാദത്തിന്‍െറ അടിത്തറ. ആഗോള സമയമെന്ന (UTC) ലണ്ടന്‍ സമയത്തിന്‍െറ ഉല്‍ഭവം 1884ല്‍ വാഷിംഗ്‌ണിലാണ്‌. ലോകത്തെ 24 രാഷ്‌ട്രങ്ങള്‍ യോഗം ചേരുകയും തുടര്‍ന്ന്‌ ഭൂരിപക്ഷാഭിപ്രായപ്രകാരം ലണ്ടനിലെ ഗ്രീനിച്ചിനെ (GMT) ആഗോള സമയത്തിന്‍െറ നിദാനമായി അംഗീകരിക്കുകയുമാണുണ്ടായത്‌. ദിനമാറ്റ രേഖയാകട്ടെ (IDL) പെസഫിക്‌ സമുദ്രത്തിലെ സാങ്കല്‍പിക രേഖയാണ്‌. വ്യത്യസ്‌ത രാഷ്‌ട്രീയ നീക്കുപോക്കുകള്‍ക്ക്‌ വേണ്ടി പലവട്ടം മാറ്റത്തിരുത്തലുകള്‍ക്ക്‌ വിധേയമായ ഈ രേഖയും ദൈവികമല്ല. സൗകര്യപ്രദമായ ഒരു മേഖലയെ ദിനമാറ്റത്തിന്‍െറ ബിന്ദുവായി മനുഷ്യര്‍ തിരഞ്ഞെടുത്തതാണ്‌. കറുത്തവാവിന്‌ (new moon) സമാനമായ ഒരു പദം പോലും ഖുര്‍ആനിലും സുന്നത്തിലും വന്നിട്ടില്ല. അതിനാല്‍ ഇവയൊന്നും ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങളുടെ നിദാനമാകുകയില്ല എന്നു ഗ്രഹിക്കാന്‍ സാമന്യബുദ്ധിക്കപ്പുറമുള്ള അറിവൊന്നും ആവശൃമില്ല. എന്നിട്ടും ഇസ്‌ലാമിക പ്രമാണങ്ങളുമായി ശതമാനം പോലും ബന്ധമില്ലാത്ത മൂന്ന്‌ അടിത്തറകളിലാണ്‌ തന്‍െറ വാദഗതികളെ പണിതുയര്‍ത്തിയത്‌.
4) അന്യംനില്‍ക്കുന്ന കാഴ്‌ചപ്പാട്‌
നബി തിരുമേനിയുടെ കാലം മുതല്‍ മുസ്‌ലിംലോകം നിരാക്ഷേപം തുടരുന്ന ചാന്ദ്രമാസ നിര്‍ണയ രീതികളുമായി പുതിയ കാഴ്‌ചപ്പാട്‌ തികച്ചും അന്യംനില്‍ക്കുന്നതാണ്‌. എവിടെ മാസം കണ്ടാലും എല്ലാവരും സ്വീകരിക്കേണ്ടതുണ്ടോ? അതോ പ്രത്യേക മേഖല പരിഗണിക്കേണ്ടതുണ്ടോ? കാഴ്‌ച നിര്‍ബന്ധമാണോ? അതോ കണക്കിനെ അവലംബിച്ചാല്‍ മതിയോ? കാഴ്‌ച സ്ഥിരപ്പെടാന്‍ ഒരു സാക്ഷി മതിയോ? കൂടുല്‍ സാക്ഷികള്‍ ആവശ്യമാണോ? തുടങ്ങിയ പല വിഷയങ്ങളും മുന്‍കാല മുസ്‌ലിം പണ്ഡിതന്മാര്‍ ധാരാളം ചര്‍ച്ചചെയ്‌തിട്ടുണ്ട്‌. ആ ചര്‍ച്ചകളിലൊന്നും ആഗോള സമയവും ദിനമാറ്റ രേഖയും അമാവസിയും കാണുകയില്ല. മാത്രമല്ല അവര്‍ ഊന്നിയ അടിസ്ഥാനങ്ങളുമായി നൂതന കാഴ്‌ചപ്പാടിന്‌പുലബന്ധം പോലുമില്ല. എന്നിട്ടും കാഴ്‌ചയുടെ അടിസ്ഥാനത്തില്‍ മക്കയില്‍ നിര്‍ണയിക്കപ്പെടുന്ന നോമ്പ്‌, പെരുന്നാള്‍, ഹജ്ജ്‌, അറഫ തുടങ്ങിയ ആരാധനകള്‍ യാദൃച്ഛികമായി ഒത്തുവരുമ്പോള്‍ ലോകം തങ്ങളോടൊപ്പമാണെന്ന്‌ ഇവര്‍ വാദിക്കാറുണ്ട്‌.
5). അര്‍ധരാത്രിയും അസ്‌തമയവും
രാവും പകലും ഉള്‍ക്കൊള്ളുന്ന ഹിജ്‌റ മാസത്തിലെ ഓരോ തിയ്യതിയും നിലകൊള്ളുന്നത്‌ രണ്ടു ദിവസങ്ങളിലായിരിക്കും. ഈ വ്യത്യാസം ഇല്ലാതാക്കാന്‍ കഴിയുമോ? സാധ്യമല്ല. അര്‍ധരാത്രി 12 മണിക്ക്‌ തിയ്യതിയും ദിവസവും മാറുക എന്ന നിലവിലുള്ള അവസ്ഥ തുടരുന്നേടത്തോളം കാലം മേല്‍പറഞ്ഞ വ്യത്യാസം ഇല്ലാതാക്കാന്‍ കഴിയില്ല. കാരണം സൂര്യാസ്‌തമയത്തോടെയാണ്‌ ഹിജ്‌റ തിയ്യതി ആരംഭിക്കുന്നത്‌. മണിക്‌ഫാന്‍െറ വാദപ്രകാരം പ്രഭാതേേത്താടെയും. രണ്ടായാലും തിയ്യതിയും ദിവസവും ഒരുമിച്ച്‌ മാറുന്നില്ല. രണ്ടും തമ്മില്‍ നമ്മുടെ നാട്ടില്‍ അഞ്ചോ ആറോ മണിക്കൂര്‍ വ്യത്യാസമുണ്ടാകും. അതിനാല്‍ അര്‍ധരാത്രിക്ക്‌ പകരം സൂര്യാസ്‌തമയത്തോടെ ദിവസം ആരംഭിക്കുക എന്ന്‌ ലോകം തീരുമാനിക്കുകയോ അല്ലെങ്കില്‍ ഹിജ്‌റ തയ്യതി മാറുന്നത്‌ അര്‍ധരാത്രി 12 മണിക്കാണമെന്ന്‌ മുസ്‌ലിംകള്‍ അംഗീകരിക്കുകയോ വേണം. എങ്കില്‍ മാത്രമേ ഈ വ്യത്യാസം ഇല്ലാതാക്കാന്‍ കഴിയൂ. രണ്ടാമത്‌ പറഞ്ഞ ഹിജ്‌റ തിയ്യതിയുടെ സമയമാറ്റം മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം യാതൊരു നീക്കുപോക്കിനും ഖിയാമം വരെ സാധ്യമല്ല. കാരണം ഖുര്‍ആനും ഹദീസും നിര്‍ണയിച്ച അടിസ്ഥാനങ്ങളില്‍ മാറ്റം വരുത്താന്‍ അവര്‍ക്കാകില്ല.
അപ്പോള്‍ ഹിജ്‌റ തയ്യതി രണ്ടാമത്തെ ദിവസത്തിലേക്ക്‌ പ്രവേശിക്കാതിരിക്കാന്‍ നിലവിലുള്ള അര്‍ധരാത്രിക്ക്‌ പകരം സൂര്യാസ്‌തമയത്തോടെ ദിവസം മാറണമെന്ന കാര്യം ലോകത്തെ ബോധ്യപ്പെടുത്തുകയേ നിവൃത്തിയുള്ളൂ. ഇതിന്‌ വേണ്ടിയുള്ള ഒരു പുതിയ മൂവ്‌മെന്റിന്‌ തുടക്കം കുറിക്കുകയായിരിക്കും ഹിജ്‌റ കമ്മറ്റിയെ സംബന്ധിച്ചേടത്തോളം ഏറ്റവും അനുയോജ്യമായ രീതി. അതാകട്ടെ വിജയിക്കാനും നടപ്പാകാനും സാധ്യതയുള്ള കാര്യമാണ്‌. കാരണം അര്‍ധരാത്രി 12 മണിക്ക്‌ ദിവസം മാറുക എന്നത്‌ മനുഷ്യന്‍ യോഗം ചേര്‍ന്ന്‌ തീരുമാനിച്ചതാണ്‌. അല്ലാഹുവോ റസൂലോ നിര്‍ണയിച്ചതല്ല. അതിനാല്‍ തീരുമാനം മാറ്റുന്നതിന്‌ ലോകമനുഷ്യര്‍ക്കോ, മാറ്റം അംഗീകരിക്കുന്നതിന്‌ മുസ്‌ലിംകള്‍ക്കോ സാങ്കേതികമായി തടസ്സവുമില്ല. ഇതിന്‌ പകരം നിലവിലുള്ള പോലെ UTCയും IDLഉം ന്യൂമൂണും കൂട്ടിപ്പിടിച്ചുള്ള സഞ്ചാരം മണിക്‌ഫാനെയും അനുയായികളെയും കൂടതല്‍ പാര്‍ശ്വവല്‍ക്കരിക്കുകയേ ഉള്ളൂ.
6). ലൂണാര്‍ ഡെയ്‌റ്റ്‌ ലൈനിന്‍െറ അഭാവം
ക്രിസ്‌തുമസ്‌ ലോകത്തെവിടെയും ഡിസംബര്‍ 25നാണ്‌. അത്‌ഞായറാഴ്‌ചയാണെങ്കില്‍ ലോകത്തെല്ലാം ഞായറാഴ്‌ച മാത്രമായിരിക്കും. അതുപോലെ ഈദുല്‍ഫിതര്‍ ലോകത്തെവിടെയും ശവ്വാല്‍ ഒന്നാം തിയ്യതിയാണ്‌. എന്നാല്‍ ദിവസം ഒന്നാവുകയില്ല. ഞായറും തിങ്കളുമായി രണ്ടു ദിവസങ്ങളായിരിക്കും. ഈ മാറ്റത്തിന്റെ ഒരു കാരണം മുകളില്‍ പറഞ്ഞു. മറ്റൊരു കാരണം സൗരമാസവും ചാന്ദ്രമാസവും തമ്മിലുള്ള വ്യത്യാസമാണ്‌. സൗരമാസത്തിലെ ദിവസവും തിയ്യതിയും ഒരേ പ്രതലത്തില്‍ നിലകൊള്ളുമ്പോള്‍ ഹിജ്‌റ മാസത്തിലെ തിയ്യതിയും ദിവസവും വ്യത്യസ്‌ത പ്രതലങ്ങളിലാണ്‌ നിലകൊള്ളുന്നത്‌. ഡിസംബര്‍ 25 എന്ന തിയ്യതിയും ഞായറാഴ്‌ച എന്ന ദിവസവും ഒരുപോലെ സൗരാധിഷ്‌ഠിതമാണ്‌. അതിനാല്‍ അവ രണ്ടിന്റെയും ആരംഭം കുറിക്കാന്‍ അന്താരാഷ്‌ട്ര ദിനാങ്കരേഖ (solar dateline) യെ അവലംഭിക്കാം. എന്നാല്‍ ശവ്വാല്‍ അങ്ങനെയല്ല. തിയ്യതി ചാന്ദ്രികവും ദിവസം സൗരവുമാണ്‌. സൗരദിനം ആരംഭിക്കാന്‍ ദിനാങ്ക രേഖയുണ്ടെങ്കിലും ചാന്ദ്രിക തിയ്യതി ആരംഭിക്കാനുള്ള അന്താരാഷ്‌ട്ര ദിനാങ്കരേഖങ്ക (lunar dateline) ഈ നിമിഷം വരെ ലോകത്തെവിടെയും ഉണ്ടായിട്ടില്ല. ചന്ദ്രന്റെ സഞ്ചാരരീതിയുടെ പ്രത്യേകത നിമിത്തമാണ്‌ പ്രസ്‌തുത ദിനാങ്കരേഖ നിര്‍ണയിക്കാന്‍ ഗോളശാസ്‌ത്രത്തിന്‌ സാധിക്കാത്തത്‌. എതായാലും അത്തരമൊരു ഡെയ്‌റ്റ്‌ലൈന്‍ സങ്കല്‍പിക്കാതെ ചന്ദ്രമാസ തിയ്യതികളെ ഏകീകരിക്കാന്‍ സാധ്യമല്ല.
വിവാഹവും മക്കളും
ചുരുക്കത്തില്‍ സൗരമാസത്തിലെ തിയ്യതിയും ദിവസവും അന്താരാഷ്‌ട്ര ദിനമാറ്റരേഖയില്‍ (IDL) നിന്ന്‌ ആരംഭിക്കാന്‍ സാധിക്കുന്നത്‌ പോലെ ചന്ദ്രമാസത്തിലെ തിയ്യതിയും ദിവസവും ആരംഭിക്കാന്‍ നിര്‍ണിതമായ ഒരു സ്ഥലമോ സാങ്കല്‍പിക രേഖയോ ഉണ്ടാവണം. അത്തരമൊരു ഡെയ്‌റ്റ്‌ ലൈന്‍ (lunar date line) പല കാരണങ്ങള്‍ കൊണ്ടും നിലവില്‍ വന്നിട്ടില്ല. ഡയ്‌റ്റ്‌ലൈന്‍ ഇല്ലാതെ ദിവസത്തിന്റെ ഏകീകരണം ഉണ്ടാകണം എന്ന്‌ ആഗ്രഹിക്കുന്നത്‌ വിവാഹിതനാകാതെ സന്താനമുണ്ടാകണം എന്ന്‌ ആഗ്രഹിക്കുന്നതുപോലെയുള്ള അസംബന്ധമാണ്‌. മക്കളോടൊത്ത്‌ ജീവിക്കുന്ന വിവാഹിതരെ നോക്കി തനിക്കും മക്കളോടൊത്ത്‌ ജീവിക്കണമെന്ന്‌ ആഗ്രഹിച്ചതുകൊണ്ടായില്ലല്ലോ. വിവാഹം ചെയ്യണം. അതുപോലെ ചാന്ദ്രമാസത്തിലെ ദിവസവും തിയ്യതിയും ഒന്നാകണമെന്ന്‌ ആഗ്രഹിച്ചതുകൊണ്ടായില്ല. അതിനുള്ള ഡെയ്‌റ്റ്‌ലൈന്‍ വേണം. അതെവിടെയാണെന്ന്‌ ഹിജ്‌റക്കാര്‍ വ്യക്തമാക്കുമോ? വാസ്‌തവത്തില്‍ വിവാഹിതനാകാതെ സന്താനത്തെ സ്വീകരിക്കാനുള്ള കുറുക്കുവഴികളാണ്‌ ലൂനാര്‍ ഡെയ്‌റ്റ്‌ ലൈന്‍ ഇല്ലാതെ ദിവസത്തെ ഏകീകരിക്കാന്‍ മണിക്‌ഫാന്‍ കണ്ടെത്തിയ പുതിയ തിസീസ്‌. അത്‌, പക്ഷെ, ഇസ്‌ലാമിക പ്രമാണങ്ങളുടെയോ പണ്ഡിതന്‍മാരുടെയോ യാതൊരു പിന്തുണയുമില്ലാത്ത തനി ഉട്ടോപ്യന്‍ സിദ്ധാന്തമായി എന്നതാണ്‌ സത്യം.
സ്വാഗതാര്‍ഹമായ ഗവേഷണം നടക്കുന്നുണ്ട്‌
ലൂനാര്‍ ഡെയ്‌റ്റ്‌ ലൈന്‍ നിര്‍ണയിക്കാന്‍ സാധ്യമല്ലെങ്കിലും പുണ്യദിനങ്ങളുടെ ഏകീകരണം സാധ്യമാണോ എന്ന ചര്‍ച്ച സന്താനലബ്‌ധിക്ക്‌ സാധ്യതയില്ലാത്ത ഘട്ടത്തില്‍ ദത്തുപുത്രനെ സ്വീകരിക്കാമോ എന്ന ചര്‍ച്ച പോലെ പ്രസക്തമായൊരു ഗവേഷണ വിഷയമാണ്‌. ഈ ചര്‍ച്ച സ്വാഗതാര്‍ഹമാണ്‌. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേട്ടമുണ്ടാക്കുന്ന കാര്യമാണ്‌.
IDLനെ തന്നെ ചാന്ദ്രിക ദിനാങ്ക രേഖ (lunar date line) ആയി സങ്കല്‍പിച്ചുകൊണ്ട്‌ പുണ്യദിനങ്ങളുടെ തിയ്യതിയും ദിവസവും ഏകീകരിക്കാന്‍ സാധിക്കുമോ? അല്ലെങ്കില്‍ മക്കയെ ആധാരമാക്കിയാല്‍ ശരിയാകുമോ? ലോകത്തെ പ്രഥമപിറവി ചന്ദ്രനെ പരിഗണിച്ചാല്‍ പോരേ? എന്നിങ്ങനെ `ദത്തുപുത്രനെ' സ്വീകരിക്കാമോ എന്ന വിഷയത്തില്‍ ഗൗരവമായ ചിന്തയും ഗവേഷണവും ലോകത്തെ പല മുസ്‌ലിം സഘടനകളും ഗോളശാസ്‌ത്ര വിശാരഥരും ഇപ്പോഴും നടത്തുന്നുണ്ട്‌. ആഗോള ചാന്ദ്രദര്‍ശന സമിതിയുടെ Moonsighting Committee Worldwide (MCW) ഉപജ്ഞാതാവ്‌ ഖാലിദ്‌ ശൗഖത്ത്‌, മലേഷ്യയിലെ മുഹമ്മദ്‌ ഇല്‍യാസ്‌ തുടങ്ങിയവര്‍ ഉദാഹരണം. അവരെല്ലാം അതിനെ ഒരു ഗവേഷണ വിഷയമായാണ്‌ ഗണിക്കുന്നത്‌. അതിനാല്‍ തങ്ങളുടെ പഠനങ്ങള്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്ക്‌ മുമ്പില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമായി സമര്‍പ്പിക്കുകയാണവര്‍ ചെയ്യുന്നത്‌. ആഗോള പണ്ഡിതന്മാരും പണ്ഡിത സഭകളും ചര്‍ച്ചചെയ്‌ത്‌ വിധിപറയേണ്ടതാണ്‌ വിഷയം എന്നാണവരുടെ നിലപാട്‌. ഇത്‌ സ്വീകാര്യമായ ഇസ്‌ലാമിക രീതിയും നീതിയുമാണ്‌.
കുഫ്‌റിന്‍െറ വര്‍ധനവത്രെ!?
എന്നാല്‍ മണിക്‌ഫാനും അനുയായികള്‍ക്കും മാന്യമായ ഈ രീതിയും നീതിയും അറിയില്ല. ശിര്‍ക്കും കുഫ്‌റുമായി മാറുന്ന അഖീദയായാണ്‌ വിഷയാവതരണം! ആഗോള പണ്ഡിതന്‍ മണിക്‌ഫാനും! പണ്ഡിതസഭ കോഴക്കോട്ടെ ഹിജ്‌റ കമ്മറ്റിയും! അവര്‍ സീകരിച്ച ദത്തുപുത്രനാണ്‌ യഥാര്‍ത്ഥ സന്താനമെന്നും വിവാഹിതരായവര്‍ക്ക്‌ ജനിച്ചതെല്ലാം ജാരസന്തതികളാണെന്നും വിധിക്കുകയാണവര്‍. അവരുടെ വിഡ്‌ഢിത്തങ്ങള്‍ അംഗീകരിക്കാത്ത ലോകമുസ്‌ലിം പണ്ഡിതരും രാജ്യങ്ങളും ഭരണാധികാരികളും തുടങ്ങി എല്ലാവരും ഏതോ വന്‍പാപത്തിലോ കുഫ്‌റിലോ അകപ്പെട്ടതായാണ്‌ ചിത്രീകരിക്കാറുള്ളത്‌. ഇവര്‍ നയിക്കുന്ന വിവരക്കേടുകളുടെ ഘോഷയാത്രയില്‍ പങ്കാളിയാകാത്തവര്‍ മാസം തെറ്റിക്കുന്നവരും `സിയാദത്തുന്‍ ഫില്‍ കുഫ്‌റി'ലുമാണെന്ന്‌ പ്രചരിപ്പിക്കുകയാണ്‌.
കെട്ടിച്ചമച്ച പുതിയ വാദങ്ങള്‍
`ആഗോള പണ്ഡിതനും പണ്ഡിതസഭയും' തങ്ങളുടെ നൂതന ആശയങ്ങള്‍ സമര്‍ഥിക്കുന്നതിന്‌ ധാരാളം പുതിയ വാദങ്ങള്‍ ചമച്ചുണ്ടാക്കിയിട്ടുണ്ട്‌. അതില്‍ ഏതാനും കാര്യങ്ങള്‍ കാണുക. 1).തിയ്യതിയുടെ ആരംഭം ഫജ്‌ര്‍ മുതലാണ്‌ തുടങ്ങേണ്ടത്‌. 2). ഇസ്‌ലാമില്‍ രാത്രിയല്ല, പകലാണ്‌ ആദ്യം. 3). മാസം നോക്കേണ്ടത്‌ പ്രഭാതവേളയിലാണ്‌. 4). മഗ്‌രിബിന്‌ മാസം നോക്കുന്നത്‌ ബിദ്‌അത്ത്‌. 5). സ്വഹാബിമാരാരും മാസം നോക്കിയിട്ടില്ല. 6). നോക്കാനുള്ള കല്‍പന കണ്ണുകൊണ്ടല്ല. 7). ന്യൂമൂണ്‍ സെക്കന്റു മാത്രമുള്ള പ്രതിഭാസം. 8). ഉര്‍ജൂനുല്‍ ഖദീം ചന്ദ്രന്‍െറ ഒരു ഘട്ടമാണ്‌. 9) IDL ദൈവികമായ രേഖയാണ്‌. 10). IDL ഖിബലമാറ്റ രേഖയുമാണ്‌. 11). ലണ്ടനിലെ രാത്രി 12 മണിയുടെ മുമ്പും ശേഷവും കണക്കാക്കിയാണ്‌ വ്യത്യസ്‌ത ഹിജ്‌റ തിയ്യതികള്‍ നിശ്ചയിക്കേണ്ടത്‌. 12). നബി തിരുമേനിയുടെ അറഫ വെള്ളിയാഴ്‌ചയല്ല, വ്യാഴാഴ്‌ചയായിരുന്നു തുടങ്ങി എത്രയെത്ര അബദ്ധജടിലമായ പുതിയ വാദമുഖങ്ങളാണ്‌ ഇവര്‍ നിത്യേന ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്‌. ഇവയെല്ലാം ഒന്നുകില്‍ വിവരക്കേടാണ്‌ അല്ലെങ്കില്‍ പ്രമാണവിരുദ്ധമായി കെട്ടിച്ചമച്ചവയാണ്‌.
ചൂഷണം ചെയ്യപ്പെടുന്ന സുമനസ്സുകള്‍
എന്നാല്‍ ഈ വാദങ്ങളെല്ലാം വിറ്റഴിക്കപ്പെടുന്നത്‌ നോമ്പും പെരുന്നാളും ഐക്യത്തോടെ സന്തോഷപ്രദമായി ഒരേദിവസം ആഘോഷിക്കാനുള്ള മുസ്‌ലിം മനസ്സിന്‍െറ അടങ്ങാത്ത ആഗ്രഹത്തെ ചൂഷണം ചെയ്‌തുകൊണ്ടാണ്‌. വിഷയം ശരിയായി പഠിക്കാതെ പുറംലേബലില്‍ മാത്രം ആകൃഷ്‌ടരായി വഞ്ചിതരാകാതിരിക്കാന്‍ ഇസ്‌ലാമിക പ്രമാണങ്ങളോട്‌ പ്രതിബദ്ധതയുള്ളവര്‍ ശ്രദ്ധിക്കുക. ഇന്റര്‍നെറ്റിലും ഫെയ്‌സ്‌ബുക്കിലും ജീവിക്കുന്ന പലരും കഥയറിയാതെ ആടുകയാണെന്ന്‌ മനസ്സിലാക്കുന്നത്‌ നന്നായിരിക്കും.




--------------------------------------------------------------------

4 comments:

  1. ചന്ദ്രക്കല (Crescent) അറിയണമോ?? അല്ല കാണുക തന്നെ വേണമോ ??
    ന്യൂമുണ്‍ എന്നത് 3 ഗോളങ്ങള്‍ എതാണ്ട് നേര്രേഖയില്‍ വരുന്ന പ്രതിഭാസമാണ്‌. 30 km/s (108,000 km/h) വേഗതയില്‍ ഭൂമിയിയും, 1.022 Km/s (3,680.5 km/h) വേഗതയില്‍ ചന്ദ്രനും സഞ്ചരിച്ച് കൊണ്ടിരിക്കുന്നു. ക്ഷണനേരത്തെക്ക് അവ ഒരു രേഖയില്‍ വരികയും, പിന്നെ അകന്ന് പോകുകയും ചെയ്യുന്നു. ആ നിമിഷത്തില്‍ തന്നെ ചന്ദ്രക്കല അഥവാ Crescent പിറക്കുന്നു.
    ഇക്കഴിഞ്ഞ 17 August 2012 ല്‍ അപ്രകാരം ചന്ദ്രക്കലയെ (Cresecent) ചില പ്രത്യേക സംവിധാനം ഉപയോഗിച്ച് നിരീക്ഷിച്ചതിന്‍റെ റിപ്പോര്‍ട്ട് താഴെ കാണുക.
    --------------------------------------
    Shawwal Waxing (NEW) Crescent Observation Results
    17 August 2012
    Germany
    1. Seen: ICOP member Eng. Martin Elsaesser from Munich City in Bavaria State mentioned that the sky was clear, the atmospheric condition was superb, the crescent was not sought by naked eye, the crescent was not sought by binocular, the crescent was not sought by telescope, the crescent was seen by CCD Imaging
    Eng. Martin Elsaesser said: "The weather was bad in the lowlands, so we went to the local mountains in the afternoon, where conditions were excellent. The sky was dark blue right next to the sun.
    We setup a small mobile instrument on the site, among other visitors and grazing cattle. We could easily track the crescent from two hours BEFORE conjunction till one hour AFTER conjunction, so we saw a old and a young crescent within a few minutes. As expected, the view of the crescent did not change at conjunction. The sun was shining, the view was nice, all the instruments worked fine, the crescent was easy to see and the automatic software did most of the work, so i had time to play with the kids and keep the cattle away. As the weather got worse later and the moon was to set before the sun anyway, we ended the observation, got some food and left the site to the cattle again."
    Saudi Arabia
    1. Seen: ICOP member Mr. Samy Khadem-Al-Charieh from Makkah City in Makkah State mentioned that the sky was clear, the atmospheric condition was hazy, the crescent was not seen by naked eye, the crescent was not sought by binocular, the crescent was not seen by telescope, the crescent was seen by CCD Imaging
    Mr. Samy Khadem-Al-Charieh said: "We tried to see the waning crescent in Fiqrah (near Madinah), but we were not successful.
    Our colleges in Makkah could manage to make a few CCD images in daytime of the extremely thin crescent (distance to sun about six degree)."
    http://www.icoproject.org/icop/shw33.html?&l=en
    -------------------------
    അതായത് 17 വെള്ളിയാഴ്ച്ച Crescent ഉണ്ടായി, അത് പ്രത്യേക ഉപകരണങ്ങളിലൂടെ കാണുകയും ചെയ്തു.
    ന്യൂമൂണ്‍ എന്ന പ്രതിഭാസം ക്ഷണനേരമേ ഉണ്ടാകൂ, അതിനെ തുടര്‍ന്ന് Crescent ഉണ്ടാകുന്നു. ആ ചന്ദ്രക്കല സമയം കഴിയുന്നതനുസരിച്ച് വളര്‍ന്ന് വരുന്നു. ഇത് ശാസ്ത്രീയ സത്യമാണ്‌. അത് കണ്ടവരുടെ സാക്ഷ്യമാണ്‌ മേലെ ഉദ്ധരിച്ചത്.
    ഇനി കണ്ണു കൊണ്ട് തന്നെ കണ്ടാലേ ശരിയാകൂ എന്നുണ്ടോ??
    ശാസ്ത്രീയ ഉപകരണങ്ങള്‍ കൃത്യമാണോ എന്ന് നോക്കാനാണോ നാം കാണണം എന്ന് പറയുന്നത് ?? അല്ല ചന്ദ്രക്കല കാണുക എന്ന ഒരു "ഇബാദത്ത്" ഉണ്ടോ (പ്രാര്‍ത്ഥന അല്ല).
    കണ്ണുകൊണ്ട് കണ്ടിട്ടാണോ അല്ലാഹുവിലും മലക്കുകളിലും ഒക്കെ വിശ്വസിക്കുന്നത്. അറിവല്ലേ പ്രധാനം.??
    ഇനി അമാവാസി ദിവസത്തിന്‌ അടുത്ത ദിവസം പുതു മാസം തുടങ്ങാന്‍ പാടില്ല എന്നുണ്ടോ? അങ്ങിനെയെങ്കില്‍ സൌദിയില്‍ നോമ്പ് ആരംഭിച്ചത് എന്നായിരുന്നു??

    ReplyDelete
  2. International date Line ന്‌ ഇരു പുറവുമുള്ള ആളുകളില്‍ ഒരു കൂട്ടര്‍ വെള്ളിയാഴ്ച്ച എന്ന പേരില്‍ ജുമുഅ നമസ്‍കരിക്കുമ്പോള്‍ , മറു വശത്തുള്ളവര്‍ വ്യാഴാഴ്ച്ച എന്നപേരില്‍ ളുഹര്‍ നമസ്കരിക്കുന്നു. ആ രേഖക്ക് ഇസ്ലാമില്‍ സ്ഥാനമില്ലെങ്കില്‍ ആ രേഖയുടെ അടിസ്ഥാനത്തില്‍ ദിവസം നിശ്‍ചയിച്ച്, ഏറ്റവും ചുരുങ്ങിയത് 1884 മുതല്‍ നമസ്കരിച്ച് വരുന്നവരില്‍ ഒരു കൂട്ടര്‍ ഇന്നും വെള്ളിയാഴ്ച്ച അല്ലാത്ത ദിവസം ജുമുഅ നമസ്കരിക്കുകയോ, വെള്ളിയാഴ്ച്ച ജുമുഅ നമസ്കരിക്കാതിരിക്കുകയോ അല്ലേ ചെയ്തു കൊണ്ടിരിക്കുന്നത്?? IDL നെ വിമര്‍ശിക്കുന്നവര്‍ ജപ്പാനിലും, അമേരിക്കയിലും പോയാല്‍ എങ്ങിനെയാണ്‌ ജുമുഅ നിര്‍വ്വഹിക്കുക??

    ReplyDelete
  3. ദിവസം - പ്രശ്‌നങ്ങള്‍
    നാം വെള്ളിയാഴ്ചയെന്ന് പറഞ്ഞ് ജുമുഅ നമസ്കരിക്കുന്ന ദിവസം, യഥാര്‍ത്ഥ വെള്ളി തന്നെയാണോ ??
    ഏതാണ്ട് 2500 കി.മി ദൂരമുള്ള ഇന്ത്യയിലും സൌദി അറേബ്യയിലും ഒരേ ദിവസമാണ്. എന്നാല്‍ അതില്‍ കുറവ് ദൂരമുള്ള IDL ന്‌ ഇരു ഭാഗത്തുമുള്ള റഷ്യയിലെയും അലാസ്കയിലെയും പ്രദേശങ്ങള്‍ രണ്ട് ദിവസത്തിലാണ്. അവിടെയുള്ള ദിനമാറ്റരേഖയുടെ ഫലമായാണ്‌ നമ്മള്‍ പറയുന്ന ദിവസങ്ങള്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നത്. IDL ഇസ്ലാമിക വിരുദ്ധമാണെങ്കില്‍ , അടുത്ത് സ്ഥിതി ചെയ്തിട്ടും രണ്ട് ദിവസങ്ങളിലായിരിക്കുന്ന രാജ്യക്കാരുടെ വെള്ളിയാഴ്ചകള്‍ ശരിയാണോ?? ശരിയാണെങ്കില്‍ IDL നാമും ജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ചു എന്നര്‍ത്ഥം. കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല.

    ഇനി, എന്താണ്‌ മാസവും ദിവസവും തമ്മിലെ വ്യത്യാസം ???
    കുറെ ദിവസങ്ങള്‍ ചേര്‍ന്നത് മാസം. പത്ത് ഒരു രൂപയെ ഒന്നിച്ച്, 10 രൂപ എന്ന് വിളിക്കുന്നു. 29 ഓ 30 ഓ ദിവസങ്ങളെ മാസം എന്നും വിളിക്കുന്നു.
    ഭൂമിയില്‍ ദിവസം ആരംഭിക്കുന്നതിന്‌ ഒരു നിര്‍ണ്ണിത രീതിയുണ്ട്. ഭൂമിയില്‍ ആദ്യം ജുമുഅ നമസ്കരിക്കുന്നവരും, അവസാനം ​ജുമുഅ നമസ്കരിക്കുന്നവരുമുണ്ട്. അവര്‍ തന്നെയായിരിക്കണം മാസവും ആദ്യം തുടങ്ങേണ്ടത്. അതാണ്‌ ക്രമം
    ലൂണാര്‍ ഡേറ്റ് ലൈന്‍ എന്നത് ആവശ്യമായിരുന്നുവെങ്കില്‍ 1400 വര്‍ഷങ്ങളായി മുസ്ലിംകള്‍, തങ്ങളുടെ മാസ നിര്‍ണ്ണയത്തിന്‌ അത്യാവശ്യമായ ഒരു സംഗതി കണ്ടെത്താതെ, തെറ്റായ ദിവസങ്ങളില്‍ അമലുകള്‍ ചെയ്യുന്നു എന്നല്ലേ അതിനര്‍ത്ഥം. ലൂണാര്‍ ഡേറ്റ് ലൈന്‍ എന്നത് നിത്യ ജീവിതത്തില്‍ തീര്‍ത്തും അപ്രായോഗികമാണ്‌. അത് സ്ഥിരമായി നിശ്‌ചയീക്കാനാവില്ല. ഹിലാലിന്റെ കാഴ്ച്ചയുടെ സാധ്യതയനുസരിച്ച് മാസം തോറും അത് വ്യത്യാസപ്പെടും. ഭൂമിയില്‍ ദിവസം ആരംഭിക്കുന്ന സ്ഥലം , പ്രതിമാസം മാറിയാല്‍ അതുകൊണ്ട് എന്ത് കാലഗണനയാണ്‌ നടത്താനാവുക.??

    മറ്റൊരു വിഷയം , ഹിലാല്‍ കണ്ടിട്ട് വേണം മാസം ആരംഭിക്കാന്‍ എന്ന് പറുയുന്നവര്‍, ഹിജ്‌റി കലണ്ടര്‍ ന്റെ തുല്യമായ ഗ്രിഗോറിയന്‍ തിയതി കണ്ടെത്തുന്ന softwares ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ വ്യക്തമായി എഴുതിയിരിക്കും, ഈ തിയതികള്‍ ഹിലാല്‍ കാണുന്നത് അടിസ്ഥനപ്പെടുത്തിയതല്ല എന്ന്. ഇത് തന്നെ തെളിവാണ്‌ അവര്‍ പറയുന്ന രിതി പ്രകാരം, അവര്‍ക്ക് തന്നെ ഒരു മാസത്തെ കലണ്ടര്‍ പോലും ഉണ്ടാക്കാന്‍ കഴിയില്ല.
    ഒരു കലണ്ടര്‍ പോലും ഉണ്ടാക്കാന്‍ കഴിയാത്ത കാലഗണനാ സംവിധാനമാണോ നബി(സ) പഠിപ്പിച്ചത്?? എന്നാല്‍ ഇവിടെ ശാസ്ത്രജ്ഞര്‍ ലൂണാര്‍ കലണ്ടര്‍ ഉപയോഗിക്കുന്നുണ്ട്. അത് Nautical ALMANAC പോലുള്ള പ്രസിദ്ധീകരണങ്ങളില്‍ കാണാം. ഇസ്ലാം ശാസ്ത്ര വിരുദ്ധമല്ലെങ്കില്‍ എന്തു കൊണ്ട് ശാസ്ത്രീയ ലൂണാര്‍ കലണ്ടറും ഇസ്ലാമിക കലണ്ടറും വ്യത്യാസപ്പെടുന്നു?? എന്താണ്‌ Nautical ALMANAC കൊടുത്ത തിയതികളിലെ പിശക്?? അതില്‍ പിശകുണ്ടെങ്കില്‍, അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടോ?

    ReplyDelete
  4. തെറ്റിധരിപ്പിക്കുകയാണ്‍ തന്റെ ലക്ഷ്യമെന്ന് തലക്കെട്ടില്‍ തനെ തെളിയിക്കുന ഇതരം അബധകുബാരമായ ലേഗനങല്‍ പ്രസ്തീകരിക്കുക വഴി പ്രസ്തീകരണളുടെ നിലവാരം തകരുകമാത്രമേ ചെയുനുള്ളൂ…

    സെനഗലിലേയും പാക്കിസ്താനിലേയും ചിലയിടങ്ങളിലും ശനിയാഴ്‌ച പെരുന്നാള് ആയിരുന്നു
    http://www.pakistantoday.com.pk/2012/08/17/news/national/wazirstan-clerics-announce-eid-on-saturday/

    ReplyDelete

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.