Friday, September 28, 2012

പിറവി പരതി പോയതിന്‌ തെളിവുണ്ടോ? - Shabab 31 AUG 2012


പിറവി പരതി പോയതിന്‌ തെളിവുണ്ടോ? - Shabab 31 AUG 2012  മുഖാമുഖം.
നബി(സ)യോ സ്വഹാബത്തോ ഇന്ന്‌ നാം കാണുന്ന പോലെ മാസാവസാനം മഗ്‌രിബ്‌ (നമസ്‌കാര) സമയത്ത്‌ പിറവി പരതി പോയതിനു തെളിവുണ്ടോ? 
അക്‌ബറലി കോഴിക്കോട്‌

ഹിലാല്‍ എന്നാല്‍ ചാന്ദ്രമാസത്തിന്റെ അവസാനദിവസത്തില്‍ സൂര്യാസ്‌തമനത്തിന്‌ ശേഷം പടിഞ്ഞാറെ ചക്രവാളത്തില്‍ ദൃശ്യമാകുന്ന ചന്ദ്രക്കലയാണ്‌. തുറന്ന ചക്രവാളത്തിലേക്ക്‌ എവിടെ നിന്ന്‌ നോക്കിയാലും കാണാവുന്ന ഹിലാല്‍ കാണാന്‍ വേണ്ടി എവിടെയും പരതിപ്പോകേണ്ടതില്ല. അതിനു വേണ്ടി മഗ്‌രിബ്‌ നമസ്‌കാരം മാറ്റിവെക്കേണ്ട ആവശ്യമില്ല. നമസ്‌കാരത്തിന്‌ മുമ്പും ശേഷവും ഹിലാല്‍ ചക്രവാളത്തിലുണ്ടാകും. ഇരുപത്തൊമ്പതിനു വൈകുന്നേരം ഹിലാല്‍ കണ്ടില്ലെങ്കില്‍ മുപ്പതുള്ള മാസമായി കണക്കാക്കി അടുത്ത ദിവസം നോമ്പ്‌ തുടങ്ങുകയോ പെരുന്നാള്‍ ആഘോഷിക്കുകയോ ചെയ്യുകയായിരുന്നു നബി(സ)യുടെയും സ്വഹാബത്തിന്റെയും പതിവ്‌. ഇതിന്റെ പേരില്‍ യാതൊരു വേവലാതിയും ആവശ്യമില്ല. അമാവാസിയുടെ പിറ്റേന്ന്‌ നോമ്പോ പെരുന്നാളോ ആക്കണമെന്ന്‌ ചിലര്‍ ശഠിക്കുന്നതാണ്‌ ഈ വിഷയകമായ ആശയക്കുഴപ്പങ്ങള്‍ക്ക്‌ ഒരു പ്രധാന കാരണം. ഹിലാല്‍ കണ്ടിട്ട്‌ തന്നെയാണ്‌ നബി(സ)യും സ്വഹാബികളും നോമ്പെടുത്തത്‌. കാണാത്ത അമാവാസി ഗണിച്ചുനോക്കിയിട്ടല്ല. ചില ഹദീസുകള്‍ നോക്കൂ. ഒന്ന്‌, ഇബ്‌നുഉമര്‍(റ) പറയുന്നു: ``ജനങ്ങള്‍ ഹിലാല്‍ കണ്ടു. അപ്പോള്‍ ഞാന്‍ ആ വിവരം റസൂലി(സ)നെ അറിയിച്ചു. അതേത്തുടര്‍ന്ന്‌ അദ്ദേഹം നോമ്പെടുത്തു. അതോടൊപ്പം ജനങ്ങളും'' (അബൂദാവൂദ്‌, ദാറഖുത്വ്‌നി). രണ്ട്‌, ഇബ്‌നുഅബ്ബാസ്‌ പറയുന്നു: ``ഒരു ഗ്രാമീണ അറബി നബി(സ)യുടെ അടുത്തുവന്നു പറഞ്ഞു: ഞാന്‍ ഹിലാല്‍ കണ്ടിരിക്കുന്നു. അതായത്‌ റമദ്വാനിന്റെ ഹിലാല്‍. നബി(സ) ചോദിച്ചു: അല്ലാഹു മാത്രമാണ്‌ ആരാധ്യനെന്ന്‌ നീ സാക്ഷ്യം വഹിക്കുന്നുണ്ടോ? അയാള്‍ അതെ എന്ന്‌ പറഞ്ഞപ്പോള്‍ നബി(സ) ചോദിച്ചു: മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണെന്ന്‌ നീ സാക്ഷ്യം വഹിക്കുന്നുണ്ടോ? അതെ എന്ന്‌ അയാള്‍ പറഞ്ഞപ്പോള്‍ ബിലാലിനെ വിളിച്ച്‌ നബി(സ) പറഞ്ഞു: നീ ജനങ്ങളെ ഈ വിവരം അറിയിക്കൂ. അവര്‍ നാളെ നോമ്പനുഷ്‌ഠിക്കട്ടെ'' (അബൂദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്‌നുമാജ) അമാവാസിയുടെ അടിസ്ഥാനത്തിലോ മാസം ഇരുപത്തെട്ടിന്‌ രാവിലെ കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചുയരുന്ന അമ്പിളിക്കീറ്‌ കണ്ടിട്ടോ അല്ല നബി(സ) നോമ്പ്‌ തീരുമാനിച്ചതെന്ന്‌ ഇതില്‍ നിന്ന്‌ വ്യക്തമാണ്‌.  
---------------------------------------------
പ്രതികരണം: "ന്യൂമൂണും മാസപ്പിറവിയും" (യുവത) അബ്ദുള്‍ ഹമീദ് മദീനി. 
ഹിലാല്‍ എന്താണ്‌?? മാസത്തിന്‍റെ അവസാനത്തിലുള്ള നേര്‍ത്ത കലയും 'ഹിലാല്‍ ' തന്നെയാണ്‌.



 "അഹില്ലത്തിന്‍റെ ഏകവചനം ഹിലാല്‍ എന്നാകുന്നു. അത് മാസാരംഭത്തിലെ രണ്ടോ മൂന്നോ ദിവസങ്ങളിലെ ചന്ദ്രക്കലക്കുള്ള പേരാണ്‌... (പേജ് 68)"
"മാസത്തിലെ ആദ്യത്തെ രണ്ടു രാത്രിയുടെ ചന്ദ്രനും ഹിലാല്‍ എന്ന് പറയും.അതിന്‌ ശേഷം ഖ്വമര്‍ എന്നാണ്‌ പറയുക...." (പേജ് 70)
"ഹിലാല്‍ എന്ന പ്രയോഗം മാസത്തിന്‍റെ അവസാനത്തെ രണ്ടു ദിവസത്തെ ചന്ദ്രനും ആദ്യത്തെ രണ്ടു ദിവസത്തെ ചന്ദ്രനും ഉപയോഗിക്കാറുണ്ട്.മൂന്ന് ദിവസത്തെ ചന്ദ്രന്ന് ഉപയോഗിക്കുമെന്നും പറയപ്പെട്ടിട്ടുണ്ട്..." (പേജ് 71)
"..ഈ പ്രസ്താവനയുടെ ഉദ്ദേശ്യം മാസപ്പിറവി ഉണ്ടായ ശേഷമുള്ള് രണ്ട് ദിവസത്തെ ചന്ദ്രന്ന് ഹിലാല്‍ എന്ന് പറയുമെന്ന് വ്യക്തമാക്കലാണ്‌.." (പേജ് 72)
"ഹിലാല്‍ എന്നു പറഞ്ഞാല്‍ ഏറ്റവും പ്രസിദ്ധമായ അഭിപ്രായമനുസരിച്ച് മാസാരംഭത്തിലെ ആദ്യത്തെ രണ്ടു രാത്രികളിലെ അല്ലെങ്കില്‍ മൂന്നു രാത്രികളിലെ ചന്ദ്രന്‍റെ പേരാണ്‌. മറ്റൊരഭിപ്രായം ചന്ദ്രന്‌ വളരെ മാര്‍ദ്ദവമായ നൂലുപോലെയുള്ള ഒരു വളയം വരുന്നതു വരെയുള്ള പേരാണ്‌. വേറൊരഭിപ്രായം രാത്രിയുടെ കൂരിരുട്ടിനെ ചന്ദ്രന്‍റെ പ്രകാശം കീഴടക്കുന്നതുവരെയുള്ള സമയത്തിനുള്ള പേരാണ്‌........ "(പേജ് 73)
മാസാരംഭത്തിലെ രണ്ടു രാത്രി അല്ലെങ്കില്‍ മൂന്നു രാത്രിയിലുള്ള ചന്ദ്രന്ന് ഹിലാല്‍ എന്നു പേരു വച്ചു".(പേജ് 74)
"ഹിലാല്‍ എന്നാല്‍ (മാസാരംഭത്തില്‍ ) ഒന്നാമത്തെ രാത്രി , രണ്ടാമത്തെ രാത്രി , മൂന്നാമത്തെ രാത്രികളിലെ ചന്ദ്രന്‍റെ പിറവിയുടെ പേരാണ്‌. അതിനു ശേഷം കമര്‍ എന്നാണ്‌ പറയുക....."(പേജ് 74)
മേല്‍ പറയപ്പെട്ട 'ഹിലാല്‍ ' കളില്‍ ഏത് ഹിലാല്‍ ആണ്‌ നോക്കേണ്ടത് ? 
മാസാവസാനം കാണുന്ന ഉര്‍ജ്ജൂനുല്‍ ഖദീമും , മാസത്തിലെ ആദ്യ മൂന്ന് ദിവസം കാണുന്ന കലകളും ഹിലാല്‍ എന്ന പദത്തിന്‍റെ പരിധിയില്‍ തന്നെയല്ലേ വരിക?? 
മാസത്തിലെ ആദ്യ മൂന്ന് ദിവസങ്ങളിലെ ഹിലാല്‍ കണ്ടിട്ട് ചൊല്ലിയാലും "മാസം കാണല്‍ "പ്രാര്‍ത്ഥന പ്രാവര്‍ത്തികമാകില്ലേ ??
-----------------------------



ഉദ്ധരണിയില്‍ തന്നെ എഴുതിയിരിക്കുന്നു "ന്യൂമൂണ്‍ (കറുത്തവാവ്) എന്നാല്‍ മാസത്തിലെ അവസാന ദിവസം" എന്ന്. അന്ന് ചന്ദ്രനെ രാവിലെയോ, വൈകുന്നേരമോ കാണുകയില്ല എന്നും എഴുതിയിരിക്കുന്നു.


കറുത്തവാവ് ദിവസം ഭൂമിയില്‍ ആര്‍ക്കും ചന്ദ്രനെ കാണാന്‍ കഴിയുകയില്ല എന്നും വ്യക്തമായി എഴുതിയിരിക്കുന്നു. എന്നാണ്‌ കറുത്തവാവ് ??
 സാധാരണയായി നാം 29ന്‌ മാസം നോക്കുന്ന ദിവസമാണ്‌ അമാവാസി അഥവാ കറുത്ത വാവ്. 
അന്ന് ചന്ദ്രനെ നഗ്നനേത്രങ്ങള്‍ക്ക് കാണില്ല എന്ന് പ്രമാണങ്ങളെ ഉദ്ധരിച്ചു സ്ഥാപിക്കുന്നതാണ്‌ മേലെ ഉദ്ധരിച്ചത്. 
അമാവാസി സംഭവിക്കുന്ന ദിവസം ചന്ദ്രനെ കാണില്ല എന്നത് അനിഷേധ്യമായ സത്യമാണ്‌. ചന്ദ്രനെ കാണാത്തത് കൊണ്ട്, രാത്രി 'കറുത്തിരിക്കുന്നത്' കൊണ്ടാണ്‌ കറുത്ത‍വാവ് എന്ന് പറയുന്നത് പോലും. 
പിന്നെ അന്ന് ചന്ദ്രനെ കാണുന്നതെങ്ങിനെ ?? അന്ന് നോക്കാനാണോ റസൂല്‍ (സ) കല്‍പിച്ചത്. 

ശാസ്ത്രീയമായും, പ്രാമാണികമായും കറുത്തവാവിന്‌ ചന്ദ്രനെ കാണില്ല എന്ന് ഒരു വശത്ത്, അന്ന് വൈകുന്നേരം ചന്ദ്രനെ നോക്കണമെന്ന് പ്രവാചകന്‍ പഠിപ്പിച്ചു എന്ന് മറുവശം. അപ്പോള്‍ ഇതിലേതാണ്‌ ശരി ????

ചന്ദ്രന്‍റെ cycle ല്‍ ഒരു ഘട്ടം , അത് ഭൂമിയില്‍ നിന്ന് അദൃശ്യമായിരിക്കും എന്നതാണ്‌. ആ അദൃശ്യ ദിവസമാണ്‌ അമാവാസി എന്ന് വിളിക്കപ്പെടുന്നത്. അന്നും ചന്ദ്രനെ കാണുന്നുവെന്ന് വന്നാല്‍ , പിന്നെ എന്നാണ്‌ ഇവര്‍ക്കൊക്കെ അമാവാസി??
 അമാവാസി എന്നൊരു ദിവസം തന്നെയില്ലേ ??????????  

----------------------------

>>>അതിനു വേണ്ടി മഗ്‌രിബ്‌ നമസ്‌കാരം മാറ്റിവെക്കേണ്ട ആവശ്യമില്ല. നമസ്‌കാരത്തിന്‌ മുമ്പും ശേഷവും ഹിലാല്‍ ചക്രവാളത്തിലുണ്ടാകും.<<<
2012 ലെ ശബാബ് കലണ്ടറില്‍ അമാവാസി ദിവസത്തെ ചന്ദ്രന്‍റെ അസ്തമയ വ്യത്യാസം പരിശോധിക്കുക.മിക്കവാറും മാസങ്ങളില്‍ ചന്ദ്രന്‍ സൂര്യാസ്തമയത്തിന്‌ മുമ്പ് അസ്തമിക്കുന്നു. ബാക്കിയുള്ളതില്‍ ഏറ്റവും കൂടിയ സമയം 07 മിനുട്ട് സൂര്യാസ്തമയ ശേഷം ചക്രവാളത്തില്‍ ഉണ്ടാവുന്നു എന്നതത്രെ.   7 മിനുട്ടിനുള്ളില്‍ മഗ്‍രിബ് ജമാ‍അത്തായി നമസ്കരിച്ച് കടല്‍ക്കരയിലെത്തി ചന്ദ്രനെ കണ്ടെത്താനുള്ള സാധ്യത വായിക്കുന്നവര്‍ക്ക് സ്വയം വ്യക്തമാകുമല്ലോ!!!!!!!

  ---------------------------------

  ഒരു സംശയം:  >>>അതെ എന്ന്‌ അയാള്‍ പറഞ്ഞപ്പോള്‍ ബിലാലിനെ വിളിച്ച്‌ നബി(സ) പറഞ്ഞു: നീ ജനങ്ങളെ ഈ വിവരം അറിയിക്കൂ. അവര്‍ നാളെ നോമ്പനുഷ്‌ഠിക്കട്ടെ''<<<
ഗ്രാമീണനായ അറബി എപ്പോഴാണ്‌ നബി (സ) യോട് 'ഹിലാല്‍ ' കണ്ടു എന്ന് പറഞ്ഞത് ?? 
അന്നത്തെ മഗ്‍രിബിന്‌ ശേഷം രാത്രിയില്‍ ആയിരുന്നോ ആ സംഭവം നടന്നത്? 
മഗ്‍രിബിന്‌ ഇസ്ലാമിലെ ദിവസം തുടങ്ങുമെങ്കില്‍ , റസൂല്‍ (സ) 'അവര്‍ നാളെ നോമ്പനുഷ്‌ഠിക്കട്ടെ' എന്ന് പറഞ്ഞതെന്ത്??  നബി(സ) നാളെ നോമ്പനുഷ്‌ഠിക്കട്ടെ എന്ന് പറഞ്ഞത് മഗ്‍രിബിന്‌ ശേഷമാണെങ്കില്‍ , അത് തന്നെ തെളിവാകുന്നു, ദിവസം ആരംഭിക്കുന്നത് "ഫജര്‍" നോടനുബന്ധിച്ചാണ്‌ , മഗ്‍രിബിന്‌ അല്ല എന്ന്. ഇന്നല്ല നോമ്പ്, നാളെ അനുഷ്ടിക്കട്ടെ എന്ന്.. ഇനി ആ സംഭവം പകലാണ്‌ നടന്നെതെങ്കില്‍ , ഹിലാല്‍ എന്ന പേര്‌ മാസത്തിലെ അവസാനകലക്കും ബാധകമായതിനാല്‍ ,  "ഉര്‍ജ്ജൂനുല്‍ ഖദീം" കണ്ടശേഷം നബിയോട് റിപ്പോര്‍ട്ട് ചെയ്തതും ആകാമല്ലോ. "ഉര്‍ജ്ജൂനുല്‍ ഖദീം" കണ്ട അന്ന് തന്നെയെങ്കില്‍ , നാളെ അല്ല മറ്റന്നാള്‍ ആണ്‌ നോമ്പ് ആരംഭിക്കുക. "ഉര്‍ജ്ജൂനുല്‍ ഖദീം"കണ്ടതിന്‌ അടുത്ത ദിവസമാണ്‌ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ , നാളെ നോമ്പ് എന്ന പ്രസ്താവം യോജിക്കുകയും ചെയ്യും. ഇത്തരം പല സാധ്യതകള്‍ നില‍നില്‍ക്കുന്നതിനാല്‍ ആ സംഭവം ഏത് സമയത്താണ്‌ നടന്നത് എന്ന് കൂടി അറിയേണ്ടത് അനിവാര്യമാകുന്നു. ....

---- Recap

  •  മാസാവസാനം കാണുന്ന ഉര്‍ജ്ജൂനുല്‍ ഖദീമും , മാസത്തിലെ ആദ്യ മൂന്ന് ദിവസം കാണുന്ന കലകളും ഹിലാല്‍ എന്ന പദത്തിന്‍റെ പരിധിയില്‍ തന്നെയല്ലേ വരിക?? മാസത്തിലെ ആദ്യ മൂന്ന് ദിവസങ്ങളിലെ ഹിലാല്‍ കണ്ടിട്ട് ചൊല്ലിയാലും "മാസം കാണല്‍ "പ്രാര്‍ത്ഥന പ്രാവര്‍ത്തികമാകില്ലേ ??
  • ശാസ്ത്രീയമായും, പ്രാമാണികമായും കറുത്തവാവിന്‌ ചന്ദ്രനെ കാണില്ല എന്ന് ഒരു വശത്ത്, അന്ന് വൈകുന്നേരം ചന്ദ്രനെ നോക്കണമെന്ന് പ്രവാചകന്‍ പഠിപ്പിച്ചു എന്ന് മറുവശം. അപ്പോള്‍ ഇതിലേതാണ്‌ ശരി ????
  •  7 മിനുട്ടിനുള്ളില്‍ മഗ്‍രിബ് ജമാ‍അത്തായി നമസ്കരിച്ച് കടല്‍ക്കരയിലെത്തി ചന്ദ്രനെ കണ്ടെത്താനാകുമോ?
  • റസൂല്‍ മഗ്‍രിബിന്‌ ശേഷം ഇന്ന് നോമ്പനുഷ്‌ഠിക്കട്ടെ എന്നായിരുന്നില്ലേ, മഗ്‍രിബിന്‌ ദിവസം തുടങ്ങുമെങ്കില്‍ പറയേണ്ടിയിരുന്നത്?
----------------------------------------------------------  

Reply : by Abdu Shukur 

2012 ആഗസ്ത് 31 ലക്കം ശബാബ് വാരികയില്‍ ഒരു ചോദ്യത്തിന്‌ ഉത്തരമായി നല്‍കിയ മാസപ്പിറവിയെ സംബന്ധിച്ച വിശദീകരണത്തിനുള്ള വിയോജനക്കുറിപ്പ് ഇവിടെ രേഖപ്പെടുത്തുന്നു. 
നബി(സ) തന്‍റെ ജീവിതകാലത്ത് ഒരു പ്രാവശ്യമെങ്കിലും 29  ആം തിയതി മഗ്‍രിബ് സമയത്ത് പടിഞ്ഞാറെ ചക്രവാളത്തില്‍ ചന്ദ്രക്കല നോക്കുകയോ സഹാബത്തിനെ നോക്കാന്‍ ചുമതലപ്പെടുത്തുകയോ ചെയ്തിരുന്നുവോ എന്നുള്ളതിനാണ്‌ തെളിവ് വേണ്ടത്. 
'റുഅ‍‌യ' എന്ന അറബി പദത്തിന്‍റെ അര്‍ത്ഥത്തിലും പ്രയോഗത്തിലുമാണല്ലോ തര്‍ക്കം നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ ഹദീസില്‍ വന്ന 'റ‍അ', റുഅ‍‌യ' തുടങ്ങിയ വാക്കുകള്‍ക്ക് 'കണ്ടു' എന്നര്‍ത്ഥം നല്‍കി തെളിവായി ഉദ്ധരിക്കുന്നത് പരിഗണനീയമല്ല. ഒരു മതനിയമമെന്ന നിലക്ക് ഖുര്‍ആനില്‍ പ്രസ്തുത പദത്തിന്‌ എന്തര്‍ത്ഥം നല്‍കിയിട്ടുണ്ടോ , അതെ അര്‍ഥം ഹദീസിന്നും നല്‍കുന്നതാണ്‌ സത്യസന്ധത. ഇസ്‍ലാമിക ശരീ‍അത്തിലെ ഒരു നിയമമായി അല്ലാഹുവിന്‍റെ റസൂല്‍ (സ) കല്‍പിച്ചിട്ടുള്ള ഹദീസിലെ അര്‍ത്ഥം തന്നെയാവണം പ്രസ്തുത കല്‍പന നടപ്പിലാക്കിയ റിപ്പോര്‍ട്ടുകളിലെ വാക്കുകള്‍ക്കും നല്‍കേണ്ടത്. 
റ‍അയ്ത്തുമുല്‍ ഹിലാല; ഹത്താറ‍അയ്ത്തുമുല്‍ ഹിലാല' എന്നൊക്കെ പറയുന്ന 'റ‍അ' എന്നതിനും, നബി(സ) നേരിട്ട് പഠിപ്പിച്ച "ജ‍അലല്ലാഹുല്‍ അഹില്ലത്ത മവാഖിത്തന്‍ സൂമൂലിറു‍ഇയതിഹി" എന്ന ഹദീസിലെ 'റു‍ഇഅത്തിഹി' എന്നതിനും ഒരേ അര്‍ഥവും ഉദ്ദേശവും കല്‍പിക്കപ്പെടണം. 
മേല്‍ ഹദീസില്‍ അഹില്ലത്തിനെ (ചന്ദ്രക്കലകളെ) കുറിച്ചാണ്‌ പറയുന്നത്. ഹിലാലിനെ പറ്റിയല്ല. 

മവാഖീത്ത് എന്നത് 'മീഖാത്ത്' എന്ന പദത്തിന്‍റെ ബഹുവചനമാണ്‌. 'വഖ്‍ത്' എന്നതിന്‍റെ ബഹുവചന രൂപം 'ഔഖാത്ത്' എന്നാണ്‌. 'മീഖാത്ത്' എന്നാല്‍ തിയതി. തീയതികള്‍ക്ക് അടിസ്ഥാനം അഹില്ല അഥവാ ചന്ദ്രക്കലകള്‍ . ചന്ദ്രന്‍റെ ഏതെങ്കിലും ഒരു കലയെ അന്വേഷിക്കാനല്ല, എല്ലാ കലകളും എല്ലാ ദിവസവും നോക്കി തിയതി നിശ്ചയിച്ച് ആരാധനകള്‍ നിര്‍ണയിക്കുക എന്നാണ്‌ കല്‍പന. ഖുര്‍ആന്‍ 2:189 ആയത്തിന്‍റെ വിശദീകരണമാണ്‌ മേല്‍ ഹദീസ്. ഖുര്‍ആന്‍ ഭൌതികവും മതപരവുമായ എല്ലാ ആവശ്യങ്ങള്‍ക്കും തിയതികള്‍ കണക്കാക്കാന്‍ 'അഹില്ല'യെ മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നു. നബി(സ) ഒരു മാസത്തിലെ എല്ലാ കലകളും നോക്കിയിരുന്നതായി തെളിവുണ്ട്. നബി(സ) ശ‍അ‌ബാന്‍ മാസത്തിലെ കലകളെ പ്രത്യേകം നിരീക്ഷിച്ചിരുന്നതായി അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസ് കാണാവുന്നതാണ്‌. ശ‍അബാനിനെ പ്രത്യേകം നിരീക്ഷിക്കുക എന്നു പറഞ്ഞാല്‍ എല്ലാ മാസവും നിരീക്ഷിക്കാറുണ്ട് , ശ‍അബാനില്‍ പ്രത്യേകമായും നിരീക്ഷിക്കും എന്നാണ്‌ മനസിലാക്കേണ്ടത്. റമദാനിനും മൂന്നുമാസം മുമ്പെയും മൂന്നൊ നാലൊ ദിവസം മുമ്പെയും നോക്കുമായിരുന്നു എന്നൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ മനസിലാക്കി തരുന്നത് പ്രഭാതത്തിലും നോക്കിയിരുന്നു എന്നാണ്‌. എല്ലാ കലകളും നോക്കുമ്പോള്‍ 28 ആം തിയതിയിലെ പ്രഭാതത്തില്‍ കാണുന്ന കല മാത്രം നോക്കാതിരിക്കലല്ലോ. പ്രത്യേകിച്ചും ഖുര്‍ആന്‍ 36:39 ല്‍ പറഞ്ഞ അവസാനം കാണുന്ന കല നോക്കുക എന്നത് ഖുര്‍ആന്‍ ചര്യയാണല്ലോ. 
30 ദിവസങ്ങളുള്ള ചന്ദ്രമാസത്തില്‍ 29 കലകളും 29 ദിവസങ്ങളുള്ള മാസത്തില്‍ 28 കലകളും നഗ്നനേതം കൊണ്ട് കാണാവുന്നതാണ്‌. അവസാന ദിവസം (29/30) ചന്ദ്രനെ കാണാത്ത ദിവസമാണ്‌. ഒരിക്കലും കാണാത്ത 29 ആം തിയതി സന്ധ്യക്ക് നബി(സ) ചന്ദ്രക്കല നോക്കി എന്നും നോക്കാന്‍ കല്‍പിച്ചു എന്നും പറയുന്നത് അവിശ്വസനീയമാണ്‌. ഒന്നാം തിയതി സന്ധ്യക്കാണ്‌ ആദ്യകല കാണാന്‍ കഴിയുക.  
ഹിലാല്‍ എന്നാല്‍ മാസാരംഭത്തിലെ മൂന്നു ദിവസവും മാസാവസാനത്തിലെ മുന്നു ദിവസവും കാണുന്ന കലയാണ്‌. കെ.ജെ.യു പ്രസിഡന്‍റ് മദീനി സാഹിബിന്‍റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. 
സഹീഹ് മുസ്‍ലിമില്‍ മാസത്തിന്‍റെ ആരംഭത്തിലൊ അവസാനത്തിലൊ മഴക്കാര്‍ മൂടിയാല്‍ എന്നൊരദ്ധ്യായം തന്നെയുണ്ട്. അതിനാല്‍ മാസാവസാനം കാണാന്‍ സാധിക്കുന്ന കലകളെ നോക്കുന്നതാണ് കൂടുതല്‍ യുക്ത ഭദ്രം. 
കാണാതാവുന്ന ദിവസം മാസത്തിലെ അവസാന ദിവസമാണ്‌. അടുത്ത ദിവസം ഒന്നാം തിയതിയും. അയ്യാമുത്തശ്‍രീഖും അയ്യാമുല്‍ ബീളും ആശുറാഉം മറ്റും മനസിലാക്കുന്നതിനും ചന്ദ്രക്കല നിരീക്ഷണം അനിവാര്യമാണ്‌. നബി(സ) യുടെയും സഹാബാക്കളുടെയും യഥാര്‍ത്ഥ സുന്നത്ത് പ്രാവര്‍ത്തികമാക്കിയാല്‍ വളരെ എളുപ്പമായി ലോകം മുഴുവന്‍ ഏകീകരിച്ച് തിയതി നിശ്ചയിക്കാം. അതല്ലെങ്കില്‍ ഇന്ന് നിലവിലുള്ള തെറ്റായ സമ്പ്രദായം ഇസ്‍ലാമിനെ നശിപ്പിക്കാനിടവരുത്തും. ഇത്തക്കുല്ലാഹ്.
ചന്ദ്രന്‌ മനാസില്‍ (മണ്ഡലങ്ങള്‍)  നിര്‍ണ്ണയിച്ചിരിക്കുന്നു, അതിന്‍റെ പ്രായവും കണക്കും അറിയുന്നതിനു വേണ്ടി .(യൂനുസ് 05) എന്നു പറഞ്ഞതില്‍ നിന്നും കാലം കണക്കു കൂട്ടുന്നതിനുള്ള (Moon age)  അറിവ് (data) മനാസിലില്‍ നിന്ന് ലഭിക്കുന്നു എന്നുള്ളത് വ്യക്തമാണ്‌. കാലഗണന ഇസ്‍ലാം മതത്തിന്‍റെ നിലനില്‍പിന്‌ അനിവാര്യമാണു താനും. കാലഗണന സെക്കന്‍റ്, മിനിറ്റ്, മണിക്കൂര്‍ , ദിവസം, ആഴ്ച, മാസം, വര്‍ഷം, എന്നിങ്ങനെയാണല്ലോ കണക്കാക്കുന്നത്. നമസ്‍കാരം നിലനിര്‍ത്താന്‍ ദിവസം കണക്കാക്കുകയും സമയം നിശ്ചയിക്കുകയും വേണം.
 7 ദിവസം കൂടുമ്പോള്‍ ജുമു‍അ , ഒരു മാസം നോമ്പ് , വര്‍ഷം കൂടുമ്പോള്‍ ഹജ്ജും സക്കാത്തും. കൂടാതെ ഇദ്ദ, പ്രായപൂര്‍ത്തി, കരാര്‍ വെക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കും കലണ്ടര്‍ അനിവാര്യമാണ്‌. ആകാശഭൂമികള്‍ സൃഷ്ടിക്കപ്പെട്ട ദിവസം തന്നെ അല്ലാഹു പ്രപഞ്ചവ്യവസ്ഥയില്‍ ഒരു വര്‍ഷം എന്നാല്‍ 12 മാസമായി നിശ്ചയിക്കുകയും ഒരു മാസം എന്നത് ചന്ദ്രന്‍ ഒരു പ്രാവശ്യം ഭൂമിയെ ചുറ്റാനെടുക്കുന്ന കാലമായും നിര്‍ണയിച്ചിട്ടുണ്ട്. (9:36) അതിനാല്‍ മുസ്‍ലിംകള്‍ക്ക് കലണ്ടര്‍ ചന്ദ്രമാസ കലണ്ടര്‍ മാത്രമെ പാടുള്ളൂ.
 കലണ്ടര്‍ നിര്‍മ്മിക്കണമെങ്കില്‍ ഹിസാബ് നടത്തണം. ഖുര്‍ആന്‍ 10:5 ല്‍ അക്കാര്യത്തിനുള്ള അറിവ് ചന്ദ്രന്‍റെ മനാസിലില്‍ (elongation angle)  നിന്നും ലഭിക്കുമെന്നറിയിച്ചിട്ടുണ്ട്. 
ഏതെങ്കിലും വ്യക്തിയോടോ സംഘടനയോടോ ഉള്ള വിരോധം കൊണ്ട് ഇസ്‍ലാമിന്‍റെ ഭാഗമായ കലണ്ടര്‍ തന്നെ നിഷേധിക്കുന്ന അവസ്ഥയിലേക്ക് മതസംഘടനകളെ ചില തത്‍പര കക്ഷികള്‍ കൊണ്ടുപോകുന്നുണ്ട് എന്നതാണ്‌ സത്യം. 
കണക്ക് ഇന്ന് ഏറെക്കുറെ സ്വീകരിച്ചു കഴിഞ്ഞു. മുന്‍കാല മുജാഹിദ് പണ്ഡിതന്മാരില്‍ ഭൂരിപക്ഷവും കണക്ക് സ്വീകാര്യമാണെന്നും പറഞ്ഞിട്ടുണ്ട്. എല്ലാ ആരാധനകളും കണക്കുകൂട്ടി അനുഷ്ഠിക്കുമ്പോള്‍ അതേ കണക്ക് ഉപയോഗിച്ച് ഗണിച്ചെടുക്കാവുന്ന നോമ്പും പെരുന്നാളുകളും തെറ്റിക്കുന്നത് എങ്ങിനെ ന്യായീകരിക്കാനാവും. രാത്രി പകലിനെ മൂടുന്നത് നോക്കാനും കണ്ടാല്‍ നോമ്പ് തുറക്കാനും നബി(സ) കല്‍പ്പിക്കുകയും ചെയ്തു കാണിക്കുകയും ചെയ്തു. കാണിക്കുകയും ചെയ്തു. എന്നിട്ടും നാം സമയം കണക്കുകൂട്ടുകയും കലണ്ടറില്‍ രേഖപ്പെടുത്തി ക്ലോക്കു നോക്കി നോമ്പ് തുറക്കുന്നു. എങ്കില്‍ നബി(സ) യില്‍ നിന്ന് നിര്‍ദ്ദേശമോ, മാതൃകയോ ഇല്ലാത്ത 29 ആം തിയതിയിലെ ഹിലാല്‍ നോക്കലും കണ്ടെന്ന കളവു പറച്ചിലും ഒഴിവാക്കുന്നതിന്‌ എന്താണ്‌ പ്രയാസം? -

---------------------------------------------------------- 
Related Post:

Authenticity of Hadeeses quoted in Q&A of SHABAB "


No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.